Friday, August 8, 2008

ധ്യാനയോഗം 2

കാറ്റില്ലാത്തിടത്ത് സ്ഥിതിചെയ്യുന്ന ദീപത്തിന്‍റെ നിശ്ചലാവസ്തയാണ് ആത്മയോഗം അഭ്യസിക്കുന്ന മനോനിയന്ത്രണമുള്ള യോഗിയുടെ ഉപമയായി സ്മരിക്കപ്പെടുന്നത്.

ഏതവസ്ഥയില്‍ നിയന്ത്രിതമായ മനസ് യോഗ പരിശീലനത്താല്‍ സന്തുഷ്ടമായിരിക്കുന്നുവോ, ഏതവസ്ഥയില്‍ ആത്മാവിനെ ആത്മാവില്‍ ആത്മാവുകൊണ്ടു ദര്‍ശിച്ച് സന്തോഷം കൈകൊള്ള്ന്നുവോ, ഏതവസ്ഥയില്‍ ബുദ്ധിഗ്രാഹ്യവും ഇന്ദ്രിയാതീതവുമായ ആത്യന്തിക സുഖം ഏതൊന്നോ, അതിനെ അറിയുന്നുവോ, ഏതവസ്തയില്‍ സ്ഥിതിചെയ്യുമ്പോള്‍ അവന്‍ സത്യദര്‍ശനത്തില്‍നിന്നും വിചലിക്കുന്നില്ലയൊ, ഏതൊന്ന് ലഭിച്ചിട്ട് മറ്റോരുലാഭത്തെ അതില്‍ കവിഞ്ഞതായി ഗണിക്കുന്നില്ലയോ, എതോരവസ്ഥയില്‍ സ്ഥിതനായി വലിയ ദുഃഖത്താല്‍ പോലും ക്ഷോഭമേല്‍ക്കുന്നില്ലയോ അത് ദുഃഖസ്പര്‍ശമില്ലാത്ത യോഗമെന്ന് അറിയണം. തളരാത്ത മനസോടെ സ്ഥിരനിശ്ചയത്തോട്കൂടി ആ യോഗം അഭ്യസിക്കണം.

സങ്കല്പജനിതങ്ങളായ എല്ലാ കാമങ്ങളും പൂര്‍ണമായി ത്യജിച്ച് മനസുകൊണ്ട് തന്നെ ഇന്ദ്രിയങ്ങളെ എല്ലായിടത്തുനിന്നും നിയന്ത്രിച്ച് ഒതുക്കി ക്രമേണ ദൃടനിഷ്ടമായ ബുദ്ധിയോടുകൂടി വര്‍ത്തിക്കണം. മനസ് ആത്മചിന്തയിലുറപ്പിച്ച് മറ്റൊന്നും ചിന്തിക്കാതെയിരിക്കണം.

ചഞ്ചലവും അസ്ഥിരവുമായ മനസ് എങ്ങോട്ടെങ്ങോട്ട്‌ ചെല്ലുന്നുവോ അവിടെ നിന്നെല്ലാം അതിനെ നിയന്ത്രിച്ച് ആത്മാവില്‍ തന്നെ ഉറപ്പിക്കണം.

എന്തുകൊണ്ടെന്നാല്‍ ഇളക്കമറ്റ മനസോടുകൂടിയവനും രജോഗുണമടങ്ങിയവനും നിഷ്പാപനും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവനുമായ ഈ യോഗിയെ ഉത്തമമായ സുഖം വരിക്കുന്നു.

ഇപ്രകാരം എപ്പോഴും തന്നെ യോഗ പരിശീലനത്തില്‍ ഏര്‍പ്പെടുത്തുന്നവനും പാപമറ്റവനുമായ യോഗി നിഷ്പ്രയാസം ആത്യന്തികമായ ബ്രഹ്മാനന്ദം അനുഭവിക്കുന്നു.

യോഗത്തില്‍ ഉറച്ച മനസോടുകൂടിയവനും എല്ലായിടത്തും സമദൃഷ്ടിയുള്ളവനുമായവന്‍ തന്നെ എല്ലാ ഭൂതങ്ങളിലും, എല്ലാ ഭൂതങ്ങളെ തന്നിലും ദര്‍ശിക്കുന്നു.

യാതോരുത്തന്‍ എങ്ങും കാണുന്നുവോ എല്ലാം എന്നിലും കാണുന്നുവോ അവന് ഞാന്‍ നശിക്കുന്നില്ല. അവനെനിക്കും നശിക്കുന്നില്ല.

ഏതൊരുവന്‍ ഏകത്വബോധം നേടി എല്ലാ ഭൂതങ്ങളിലും വ്യാപിച്ചിരിക്കുന്ന എന്നെ ഭജിക്കുന്നു എങ്ങിനെയെല്ലാം ഇരുന്നാലും ആ യോഗി എന്നില്‍തന്നെ വര്‍ത്തിക്കുന്നു.

ഹേ അര്‍ജുനാ, തന്‍റെതിനോപ്പം എല്ലാവരിലും സുഖമായാലും ദുഖമായാലും സമമായി കാണുന്ന യോഗി ഏറ്റവും ശ്രേഷ്ഠനെന്നു നിശ്ചയം.

അര്‍ജുനന്‍ പറഞ്ഞു : ഹേ മധുസൂദനാ, സമചിത്തതാ ലക്ഷണമായി ഏതൊരു യോഗമാണോ അങ്ങ് ഈ പറഞ്ഞത് മനസിന്‍റെ ചഞ്ചലത്വം നിമിത്തം അതിന് സുസ്ഥിരമായ നിലനില്‍പ്പ്‌ ഞാന്‍ കാണുന്നില്ല.

എന്തെന്നാല്‍ ഹേ കൃഷ്ണാ, മനസ് ചഞ്ചലവും ക്ഷോഭകാരിയും നിയന്ത്രണത്തിനു വഴങ്ങാത്തതും അയവില്ലാത്തതുമാണ്. അതിന്‍റെ നിയന്ത്രണം വായുവിന്‍റെതെന്നപോലെ ദുഷ്ക്കരമായി ഞാന്‍ വിചാരിക്കുന്നു.

ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ മഹാബാഹോ, നിസംശയമായും മനസ് നിയന്ത്രിക്കാന്‍ വിഷമമുള്ളതും ചഞ്ചലവുമാണ്. എന്നാല്‍ കുന്തീപുത്രാ, അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും അത് നിയന്ത്രണവിധേയമാക്കപ്പെടുന്നു.

വൈരാഗ്യം കൊണ്ടു മനസിനെ നിയന്ത്രിക്കാത്തവന് യോഗ സിദ്ധി ലഭിക്കാന്‍ വിഷമമാണ് എന്നാണു എന്‍റെ അഭിപ്രായം. എന്നാല്‍ നിയന്ത്രിത ചിത്തന് ശരിയായ ഉപായമനുസരിച്ച് യാത്നിച്ചാല്‍ യോഗപ്രാപ്തി ലഭ്ക്കാന്‍ സാധ്യവുമാണ്‌.


No comments: